പുരാതന നിഖ്യ
ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍
(പരി. കാതോലിക്കാ ബാവായുടെ പേഴ്‌സണല്‍ സെക്രട്ടറി)
നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികത്തിന്റെ ആഗോള അനുസ്മരണത്തിന് 2025 നവംബറിലെ അവസാന ദിനങ്ങളില്‍ കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, ഔദ്യോഗിക ക്ഷണ പ്രകാരം വിശ്വാസ പ്രമാണത്തിന്റെ ജന്മസ്ഥലവും ക്രിസ്തീയ തത്വത്തിന്റെ മൂലക്കല്ലുമായ പുരാതന നിഖ്യയില്‍, ഇന്നത്തെ തുര്‍ക്കിയിലെ ഇസ്റ്റാംബൂളിലെ ഇസ്‌നിക്കിലേക്ക് ചരിത്ര പ്രധാനവും ആത്മീയ പ്രാധാന്യവും ഉള്ള ഒരു തീര്‍ത്ഥാടനം നടത്തി. ഈ യാത്ര
പുരാതന മലങ്കര സഭയെ സംബന്ധിച്ച് ലോകത്തിലെ മറ്റ് ക്രിസ്തീയ സഭകളോടൊപ്പം ചരിത്രപരമായ ഒരു സാക്ഷ്യത്തിനുള്ള സാഹചര്യം ആയിരുന്നു. ആ മണ്ണില്‍ ആദ്യകാല പിതാക്കന്മാര്‍ വിശ്വാസത്തില്‍ ദൃഢപ്പെടുത്തിയെടുത്ത നമ്മുടെ വിശ്വാസ പ്രമാണം മറ്റ് സഭാപിതാക്കന്മാരോട് ചേര്‍ന്ന്് പരിശുദ്ധ കാതോലിക്കാബാവായും ഏറ്റുപറഞ്ഞപ്പോള്‍ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഭാരത സഭയെ സംബന്ധിച്ചിടത്തോളം ഓരോ മലങ്കര നസ്രാണിയുടെയും ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ വിശ്വാസത്തിന്റെ യഥാര്‍ത്ഥ പ്രഖ്യാപനം സാധ്യമായ പുണ്യനിമിഷമായിരുന്നു അത്.
ഇസ്‌നിക്കിന്റെ ഭൂമി, ചരിത്രം പറയുന്നതോടൊപ്പം അതിന്റെ പൂര്‍വ്വകാലത്തില്‍ ഏല്‍ക്കേണ്ടിവന്ന മുറിവുകളുടെ കഥയും പറഞ്ഞു തരുന്നുണ്ട്, പുരാതനമായ തെരുവുകളില്‍ കുഞ്ഞുങ്ങള്‍ സ്വതന്ത്രമായി കളിച്ചുകൊണ്ടിരുന്നു, കുടുംബങ്ങള്‍ അവരുടെ ജീവിതം ലളിതവും സ്വസ്ഥവുമായി നയിച്ചു പോന്നിരുന്നു. റോമന്‍ ഭരണത്തിന്റെ കീഴില്‍ ക്രിസ്ത്യന്‍ സമൂഹം അവിടെ ശാന്തമായി വളര്‍ന്നിരുന്നു. എ.ഡി. 303-ല്‍ നിയോ ഫൈറ്റസ് എന്ന പതിനാറുവയസുള്ള കൗമാരക്കാരന്‍ സത്യത്തിനായി എരിയുന്ന ഹൃദയത്തോടെ യുവത്വത്തിന്റെ നിഷ്‌കളങ്കതയോടും ധൈര്യത്തോടുകൂടി പുറജാതീയ ആരാധനക്കെതിരെ ശബ്ദിച്ചു. റോമന്‍ പട്ടാളം ക്രൂരമായ
പീഢനങ്ങളോടെ അവനെ അറസ്റ്റു ചെയ്തു. ഒരു മരത്തില്‍ തൂക്കിലേറ്റി, ചാട്ടവാറടിച്ചു. ഇരുമ്പു നഖങ്ങള്‍കൊണ്ട് ശരീരം ചുരണ്ടി, എരിയുന്ന ചൂളയില്‍ ഇട്ടു, വാളുകൊണ്ട് കുത്തേറ്റിട്ടും മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് മൂന്നു ദിവസം അത്ഭുതകരമായി അവന്‍ ജീവിച്ചു. അദ്ദേഹത്തിന്റെ ത്യാഗം ഈ ദേശത്തെ പവിത്രമാക്കി നിഖ്യായുടെ ആത്മീയ ശക്തിയുടെ ഈ യുവരക്തസാക്ഷിയുടെ നിര്‍ഭയ വിശ്വാസത്തില്‍ നിന്നാണ് എന്നത് സങ്കല്‍പി ക്കുവാന്‍ പോലും പ്രയാസമാണ്. തുടര്‍ന്നുള്ള നാളുകളില്‍ നിയോഫൈറ്റസ് ജീവിച്ചിരുന്ന സ്ഥലത്ത് ക്രൈസ്തവ സമൂഹം അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മക്കായി ഒരു ദേവാലയം നിര്‍മ്മിച്ചു. ഒന്നാം നിഖ്യാസുന്നഹദോസ് (എ.ഡി. 325) കൂടുന്നതും ഇതേ സ്ഥലത്താണ്.
എ.ഡി. 1065-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഈ ദേവാലയം ഉള്‍പ്പെടെ ഇസ്‌നിക് തടാകത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോകുമ്പോള്‍ ഏകദേശം ആയിരം വര്‍ഷക്കാലം നി ശബ്ദ സാക്ഷിയായി നിന്ന വിശ്വാസത്തിന്റെയും രക്തസാക്ഷിത്വത്തിന്റെ ദേവാലയം തടാകത്തിനിടയിലേക്ക് അപ്രത്യക്ഷമായപ്പോള്‍, അതിന്റെ കല്ലുകള്‍ ഉപരിതലത്തിനടിയില്‍ ഉറങ്ങുമ്പോള്‍ അതിന്റെ ഓര്‍മ്മ ചരിത്രത്തിന്റെ മന്ത്രണങ്ങളില്‍ മാത്രം സംരക്ഷിക്കപ്പെട്ടു.
പിന്നീട് 2014-ല്‍ തടാകത്തിന്റെ അടിത്തട്ടില്‍ സര്‍വ്വേനടത്തിയ പുരാവസ്തു ഗവേഷകരുടെ ഒരുസംഘം അത്ഭുതകരമായ ഒരുകണ്ടെത്തല്‍ നടത്തി നാലാം നൂറ്റാണ്ടിലെ ഒരു പള്ളിയുടെ ഒരു രൂപരേഖ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനവും ജലനിരപ്പ് കുറയുന്നതും പുരാതനമായ ദേവാലയത്തിന്റെ ഘടനയുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി അനാവരണം ചെയ്യുന്നതിന് സാധിച്ചു. 2020 ആയപ്പോഴേക്കും തടാകം വളരെയധികം പിന്‍വാങ്ങി. രക്തസാക്ഷിത്വത്തിന്റെ മതിലുക
ളും അടിത്തറകളും കാഴ്ചയിലേക്ക് ഉയര്‍ന്നു. ഈ സ്ഥലത്തിന് ചുറ്റും പുരാവസ്തു ഗവേഷകര്‍ 300 ലധികം ആദ്യകാല ക്രിസ്ത്യാനികളുടെ വിശ്രമങ്ങള്‍ തിരിച്ചറിഞ്ഞു. അവര്‍ അതിനെ ‘രക്തസാക്ഷികളുടെ ശ്മശാനം’ എന്ന് വിളിച്ചു. സഭകളുടെ വിശ്വാസപ്രമാണം, വേദശാസ്ത്രം, സാക്ഷ്യം എന്നിവ അനേക രക്തസാക്ഷികളുടെ ദൃഢവിശ്വാസത്തിലൂടെ ആണ് ലഭിച്ചതെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ കബറിടങ്ങള്‍ കണ്ടവര്‍ പറഞ്ഞത് ഇപ്രകാരമാണ് ”ദൈവം തന്നെ ചരിത്രത്തെ വീണ്ടും വെളിച്ചത്തിലേക്ക് ഉയര്‍ത്തിയതായി തോന്നി, ആഴങ്ങളില്‍ മറയപ്പെട്ട ഒരു വിശുദ്ധ ഓര്‍മ്മ വീണ്ടും കണ്ടെത്താന്‍ സഭയെ അനുവദിച്ചു”. 2025 നവംബര്‍ 28-ന് ഈ പുണ്യസ്ഥലത്ത് പരമ്പരാഗത ക്രൈസ്തവ മേലദ്ധ്യക്ഷന്മാരോടൊപ്പം ഒരു എക്യുമിനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ സംബന്ധിക്കുവാന്‍ സാധിച്ചു. റോമിലെ മാര്‍പാപ്പയും എക്യുമെനിക്കല്‍
പാത്രിയര്‍ക്കീസും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് തലവന്മാരും ആംഗ്ലിക്കന്‍ സഭാപ്രതിനിധികളും, മറ്റു സഭാപ്രതിനിധികളും ഈ കൂട്ടത്തില്‍ മെഴുകുതിരികളും ഐക്കണുകളും വഹിച്ചുകൊണ്ട് ഘോഷയാത്ര നീങ്ങിയപ്പോള്‍ നൂറ്റാണ്ടുകളുടെ പ്രാര്‍ത്ഥനകള്‍ അവരുടെ കാല്‍ക്കീഴിലെ ഓരോ മണല്‍പൊടികളില്‍ നിന്നും വീണ്ടും ഉയര്‍ന്നുവരുന്നതായി തോന്നി. അന്തരീക്ഷത്തില്‍ ഒരു സൗമ്യമായ നിശ്ച ലത ഉണ്ടായിരുന്നു. അതിലെ ഏറ്റവും ചെറിയ മര്‍മ്മരം
പോലും വിശുദ്ധമായി തോന്നിപ്പിച്ചു.
പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ നിര്‍വ്വഹിക്കേണ്ട പ്രാര്‍ത്ഥനയുടെ സമയത്ത് ഔദ്യോഗികമായി നില്കിയിരുന്ന ഭാഗം തുടരുന്നതിന് മുമ്പ് ഒരു നിമിഷത്തെ മൗനം, തുടര്‍ന്ന് മലങ്കരസഭ മക്കള്‍ക്ക് അതോടൊപ്പം കേരളക്കരക്ക് അഭിമാനമായി മാതൃഭാഷയായ മലയാളത്തില്‍ ശബ്ദം ഉയര്‍ത്തി പരിശുദ്ധ ബാവാ പ്രാര്‍ത്ഥന ആരംഭിച്ചു.
”ദൈവതിരുനാമത്തിനു മഹത്വമുണ്ടാകട്ടെ”. വിശ്വാസപ്രമാണത്തിന്റെ ജന്മസ്ഥലത്ത് മലയാളം പ്രതിധ്വനിക്കുന്നത് കേട്ട് ഭാരത സഭാമക്കള്‍ അഭിമാനിതരായി, ഭൂഖണ്ഡങ്ങള്‍ കടന്ന് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന മാര്‍ത്തോമന്‍ വിശ്വാസ പാരമ്പര്യത്തിന്റെ മഹത്വം
പേറുന്ന ജനതക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആയിരുന്നു. തുടര്‍ന്ന് പരിശുദ്ധാത്മാവിന് മനോഹരമായ ഒരു പ്രാര്‍ത്ഥന പ. പിതാവ് അര്‍പ്പിച്ചു. സൃഷ്ടി, ജോര്‍ദാ
നിലെ സ്‌നാനം, പെന്തക്കോസ്തി, സഭയുടെ അചഞ്ചലമായ ജീവിതം എന്നിവയിലൂടെ ആത്മാവിന്റെ പ്രവര്‍ത്തനത്തെ അനുസ്മരിച്ചും വിഭജിക്കപ്പെട്ട ഒരു ലോകത്ത് ക്രിസ്തീയ ഐക്യം എന്നത് പല ഭാഷകളെ ഒരു വിശ്വാസമാക്കി മാറ്റുന്നതാണ് എന്നും പ്രാര്‍ത്ഥനയിലൂടെ ഓര്‍മ്മപ്പെടുത്തി.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ സംബന്ധിച്ച് ഈ ധന്യനിമിഷം ആഴത്തിലുള്ള ദൈവശാസ്ത്രപരമായ വേരുകളെ പ്രതിഫലിപ്പിക്കുകയും ആഗോള ക്രൈസ്തവ കുടുംബത്തില്‍ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയും
ചെയ്തു.
പൗരാണിക സഭകളുടെ യാമപ്രാര്‍ത്ഥനകളുടെ താളത്തിലായിരുന്നു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഐക്കണുകള്‍ക്ക് മുമ്പില്‍ മെഴുകുതിരി കത്തിച്ച് ഗാനം ആലപിച്ചു തുടങ്ങുന്നു, 141-ാം സങ്കീര്‍ത്തന വായന, യോഹന്നാന്‍ 17-ാം ആദ്ധ്യായത്തില്‍ ഐക്യത്തിനായുള്ള ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയില്‍ നിന്ന് സുവിശേഷ വായന. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് വിശ്വാസപ്രമാണം ചൊ ല്ലുന്നു. 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മണ്ണില്‍ ആദ്യമായി ഏറ്റുപറഞ്ഞ അതേവിശ്വാസപ്രമാണം ഒത്തുകൂടിയവര്‍ക്ക് ഇത് ഒരു വെറുംപാരായണം മാത്രമായിരുന്നില്ല. തലമുറകളെ നിലനിര്‍ത്തിയ വിശ്വാസത്തിന്റെ ജീവനുള്ള ഏറ്റുപറച്ചിലായിരുന്നു.
ഇസ്‌നിക്കിലെ പരി. കാതോലിക്കാബാവായുടെ സാന്നിധ്യം ആഗോള ക്രൈസ്തവ സഭയ്ക്ക് ശക്തമായ ഒരു സന്ദേശം നല്കി ശബ്ദങ്ങള്‍ പലപ്പോഴും വിഭജിക്കപ്പെടുന്ന ഈ ലോകത്ത് ഈ ചരിത്രപരമായ ശുശ്രൂഷയിലെ മലങ്കരസഭയുടെ സാന്നിധ്യവും നമ്മുടെ സഭ സത്യത്തിലും എളിമയിലും അപ്പോസ്‌തോലിക പിന്‍തുടര്‍ച്ചയിലും ഉറച്ചു നില്‍ക്കുന്നു എന്നും കാണിച്ചു. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന മലങ്കര സഭാ മക്കളുടെ വലിയ ഇടയനെന്ന നിലയില്‍ പരിശുദ്ധ കാതോലിക്കായി ലൂടെ നമ്മുടെ ജനത്തിന്റെ പ്രാര്‍ത്ഥനകളും, പ്രതീക്ഷകളും സ്വത്വവും വെളിപ്പെട്ടു.
നവംബര്‍ 8-ന് പ്രതിനിധി സംഘം തിരിച്ചുപോരുമ്പോള്‍ നടന്ന ശുശ്രൂഷകളുടെ ഓര്‍മ്മയ്ക്കും അപ്പുറം, ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും ക്രിസ്തു വിശ്വാസത്തിന്റെയും അനുഗ്രഹത്തില്‍ പവിത്രീകരിക്കപ്പെട്ട ഒരു ദേശത്തിന്റെ അനുഗ്രഹം നേടുവാന്‍ സാധിച്ചു എന്ന ആത്മ സന്തോഷം, എല്ലാവര്‍ക്കും ഉണ്ടായി. ഈ യാത്രയില്‍ സഭയുടെ യു.കെ., യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനാധിപന്‍ അഭി. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഫാ. ആശ്വിന്‍ ഫെര്‍ണാണ്ടസ് സഭാ വര്‍ക്കിംഗ് കമ്മറ്റി അംഗം ശ്രീ. ജേക്കബ് മാത്യു എന്നിവര്‍ പ്രതിനിധികളായിരുന്നു. ചരിത്രപരമായ ഈ അനുസ്മരണത്തില്‍ ഈ പ്രതിനിധി സംഘം പുരാതനമായ മലങ്കര ഓര്‍ത്തഡോ
ക്‌സ് സുറിയാനി സഭയെ അഭിമാനത്തോടെ പ്രതിനിധീകരിച്ചു. നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന വിശ്വാസപ്രമാണം ഒരു സൂത്രവാക്യമല്ല, മറിച്ച് നമ്മെ ഏല്പിച്ചിരിക്കുന്ന ഒരു പൈതൃകമാണെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ തീര്‍ത്ഥാടനം ഇടയാക്കി. അത് നമ്മെ ഐക്യത്തിലേക്കും വിശ്വസ്തതയിലേക്കും, ദൈവഹമത്വത്തിലേക്കും ക്ഷണിക്കുന്നു.


1 comment
Gr8 visionaries
A big salute & a tribute for the gr8 contributions